ഇ.വി. കൃഷ്ണപിള്ള
മലയാളത്തിലെ ഫലിതസാഹിത്യകാരന്മാരിൽ പ്രമുഖനായ ഇ.വി.കൃഷ്ണപിള്ള കുന്നത്തൂർ താലൂക്കിൽ ഇഞ്ചക്കാട്ടു പുത്തൻവീട്ടിൽ കല്യാണി അമ്മയുടെയും കുന്നത്തൂരിലെ പപ്പുപിള്ളയുടെയും പുത്രനായി 1894-ൽ സെപ്റ്റംബർ 14-ന് ജനിച്ചു.
ചെറുപ്പത്തിലേ തന്നെ സാഹിത്യവാസന പ്രകടമാക്കിയ കൃഷ്‌ണപിള്ള 1918-ൽ തിരുവനന്തപുരം മഹാരാജാസ് കോളജിൽ നിന്ന് മലയാളത്തിൽ ബി.എ. ഒന്നാംറാങ്കോടെ ജയിച്ച് കേരളവർമ്മമെഡലിന് അർഹനായി. ഹജൂർ കച്ചേരിയിൽ ഗുമസ്ഥനായും കൽക്കുളം അസിസ്റ്റൻ്റെ തഹസിൽദാരായും കുറച്ചുകാലം ജോലി നോക്കി. ഇതിനിടയ്ക്ക് സി.വി.രാമൻപിള്ളയുമായുണ്ടായ സൗഹൃദം ഇ.വി.യുടെ സാഹിത്യ ജീവിതത്തിന് ഗുണകരമായി. 1919-ൽ സി.വി.രാമൻപിള്ളയുടെ മകൾ മഹേശ്വരി അമ്മയെ വിവാഹം കഴിച്ചു. 1924-ൽ ബി.എൽ പരീക്ഷ പാസ്സായി തിരുവനന്തപുരത്ത് വക്കീലായി പ്രാക്ടീസാരംഭിച്ചു. തികഞ്ഞ സാഹിത്യതത്പരനായ ഇ.വി. പക്ഷേ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചത് തൂലികാ വ്യാപാരത്തിലാണ്. വക്കീലായി കൊല്ലത്ത് താമസിക്കവേയാണ് ‘മലയാളി’ പത്രത്തിൻ്റെ പ്രസിദ്ധീകരണവുമായി അദ്ദേഹം ബന്ധപ്പെട്ടത്. ‘മലയാളരാജ്യം’ വാരികയിൽ ത്രിലോക സഞ്ചാരി എന്ന തൂലികാനാമത്തിൽ എഴുതിയ പംക്തിയും ‘മലയാളമനോരമ’യിൽ നേത്രരോഗി എന്ന പേരിലെഴുതിയ ഫലിതപംക്തിയും ഇ.വി.യെ കൂടുതൽ പ്രശസ്‌തനാക്കി. പിന്നീട് ഇ.വി.യുടെയും കെ. ദാമോദരൻ്റെയും നേതൃത്വത്തിൽ ‘സേവിനി’ എന്ന മാസികയും പ്രസിദ്ധീകരിച്ചു തുടങ്ങി.
1931-ൽ തിരുവിതാംകൂർ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടുകൂടി ഇ.വി. രാഷ്ട്രീയ രംഗത്തും പ്രശസ്‌തനായി. സർ സി.പി.യ്ക്കെതിരായി തിരുവിതാംകൂറിൽ നടന്ന പ്രക്ഷോഭത്തിൽ സി.വി.മുൻനിരയിൽ തന്നെ നിലകൊണ്ടു. കുഞ്ചൻനമ്പ്യാർക്കു ശേഷം മലയാളത്തിലുണ്ടായ ഫലിതസാഹിത്യകാരന്മാരിൽ അഗ്രഗണ്യനാണ് ഇ.വി.കൃഷ്ണപിള്ള സാമൂഹ്യ ജീവിതം മലിനപ്പെടുത്തുന്നവരെ തിരഞ്ഞുപിടിച്ച് പരിഹസിക്കാൻ ഇ.വി.ശ്രമിച്ചു. നൈസർഗികമായ വാസനാസമ്പത്താണ് അദ്ദേഹത്തെ ഫലിതസാഹിത്യത്തിൻ്റെ ഉത്തുംഗതയിൽ എത്തിച്ചത്. ഇ.വിയുടെ ‘ജീവിത സ്മരണകൾ’ മലയാളത്തിലെ മികച്ച ആത്മകഥകളിൽ ഒന്നാണ്. 1938-ൽ കോൺഗ്രസ് പ്രവർത്തനങ്ങളിൽ മുഴുകിയിരിക്കെ രോഗബാധിതനായി മാർച്ച് 30-ന് അന്തരിച്ചു. ചലച്ചിത്ര രംഗത്ത് സുപരിചിതനായ രാമചന്ദ്രൻനായർ (ചന്ദ്രാജി), അതുല്യ നടൻ അടൂർഭാസി, പത്രപ്രവർത്തകനായ പത്മനാഭൻ നായർ, കൃഷ്‌ണൻനായർ, ഓമനക്കുട്ടിയമ്മ, രാജലക്ഷ്‌മിയമ്മ എന്നിവർ മക്കളാണ്.
Shop Now
Ividam